കുവൈത്ത് ദുരന്തം; മൃതദേഹങ്ങൾ നാളെ രാവിലെ കൊച്ചിയിലെത്തിക്കും, നടപടികളാരംഭിച്ചു,



ദില്ലി/തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. നടപടികള്‍ പൂര്‍ത്തിയായ മൃതദേഹങ്ങള്‍ എംബാം ചെയ്തു തുടങ്ങിയിട്ടുണ്ട്. നാളെ രാവിലെയോടെയായിരിക്കും മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കുക. ആദ്യ വിമാനം കേരളത്തിലേക്കായിരിക്കുമെന്നാണ് വിവരം. മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിനായി വ്യോമസേനയുടെ വിമാനം കുവൈത്തിലേക്ക് പോയി. വ്യോമസേന വിമാനം കുവൈത്തിൽ നിന്നും നാളെ മൃതദേഹങ്ങളുമായി നാട്ടിലെത്തുമെന്ന് വ്യോസേനാ അധികൃതർ അറിയിച്ചു. 

ദില്ലിയില്‍ നിന്നാണ് വ്യോമസേനയുടെ സി 130 ജെ വിമാനം ഇന്ന് വൈകിട്ടോടെ കുവൈത്തിലേക്ക് പുറപ്പെട്ടത്. കുവൈത്തില്‍ നിന്നും നടപടികള്‍ പൂര്‍ത്തിയാക്കി തിരിച്ചറിഞ്ഞ ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം ഇന്ത്യയിലേക്ക് തിരിക്കും. നാളെ രാവിലെ 8.30ഓടെ വിമാനം കൊച്ചി വിമാനത്താവളത്തിലെത്തുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. അതേസമയം, കുവൈത്തിലേക്ക് പുറപ്പെട്ട വ്യോമസേനയുടെ വിമാനത്തിലാണോ അതോ കുവൈത്ത് എയര്‍വേയ്സിന്‍റെ ചാര്‍ട്ടേഡ് വിമാനത്തിലാണോ മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിക്കുകയെന്ന വിവരം ഇതുവരെ നോര്‍ക്ക അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല. നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹങ്ങളായിരിക്കും ആദ്യഘട്ടത്തില്‍ നാട്ടിലെത്തിക്കുക ലഭിക്കുന്ന വിവരം.

തമിഴ്നാട് സ്വദേശികളായ 7 പേരുടെ മൃതദേഹം സ്വകാര്യ വിമാനത്തിൽ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിനു 5 ലക്ഷം രൂപ വീതം ധനസഹായവും തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ചികിത്സയിലുള്ളവർക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്നും എംകെ സ്റ്റാലിൻ പറഞ്ഞു.ഇതിനിടെ, വിദേശകാര്യ സഹമന്ത്രി കുവൈത്ത് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യക്കാർക്ക് വേണ്ടി ചെയ്‌തു നൽകിയ സേവനങ്ങൾക്ക് നന്ദി പറഞ്ഞു.
അതേസമയം, തീപിടിത്തം ഉണ്ടായത് ഗാര്‍ഡ് റൂമില്‍ നിന്നാണെന്ന് കുവൈത്ത് ഫയര്‍ഫോഴ്സ് സ്ഥിരീകരിച്ചു. കാരണമായത് ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നും കുവൈത്ത് ഫയര്‍ഫോഴ്സിന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിനിടെ, കുവൈത്ത് അപകടത്തിലെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചുവെന്ന് നോര്‍ക്ക സിഇഒ സിഇഒ അജിത്ത് കോളശേരി പറഞ്ഞു. 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും ഇതില്‍ 23 പേര്‍ മലയാളികളാണെന്നും സിഇഒ പറഞ്ഞു. 45 മൃതദേഹങ്ങങ്ങളും നാട്ടിലേക്ക് അയക്കാനുള്ള പ്രോട്ടോക്കോൾ നടപടികൾ ഏകദേശം പൂർത്തിയായി. ഇന്ന് തന്നെ ഇന്ത്യയിലേക്ക് യാത്ര തിരിക്കും. നാളെ രാവിലെ 8.30ക്ക് നെടുമ്പാശ്ശേരിയിൽ മലയാളികളുടെ മൃതദേഹങ്ങൾ എത്തിക്കും. മൃതദേഹങ്ങള്‍എംബാം ചെയ്യുന്നതിനുള്ള നടപടികളും കുവൈത്തിൽ ആരംഭിച്ചിട്ടുണ്ട്. 

കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും.  മുഖ്യമന്ത്രി അടക്കമുള്ള സംഘം വിമാനത്താവളത്തിൽ അന്തിമോപരാചാരം അർപ്പിക്കും. വീടുകളിലേക്ക് മൃതദേഹം എത്തിക്കാൻ ആംബുലൻസുകൾ സജ്ജമാണ്. മൃതദേഹങ്ങള്‍ അതാത് സ്ഥലങ്ങളില്‍ എത്തിക്കുന്നതിന് ജില്ലാ കളക്ടർമാർക്കാണ് ഏകോപന ചുമതല. പരിക്കേറ്റവില്‍ 45 പേര്‍ ഡിസ്ചാർജ് ആയിട്ടുണ്ട്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ പ്രവാസികളുടെ മൃതദേഹങ്ങളും കൊച്ചിയിൽ എത്തിക്കും അവിടെ നിന്ന് കൊണ്ടുപോകുന്നതിനുള്ള ഏകോപന ചുമതല എറണാകുളം കളക്ടർക്കാണെന്നും നോര്‍ക്ക സിഇഒ അറിയിച്ചു.

ഇതിനിടെ, കുവൈത്തിലെത്തിയ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധൻ സിംഗ് കുവൈത്ത് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബയുമായി കൂടിക്കാഴ്ച നടത്തി. മരണത്തിൽ ഉപപ്രധാനമന്ത്രി അനുശോചനം അറിയിച്ചെന്നും സഹായങ്ങൾ ഉറപ്പ് നൽകിയെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പരിക്കറ്റ 12 പേർ ചികിത്സയിലുള്ള അദാൻ ആശുപത്രിയും വിദേശകാര്യ സഹമന്ത്രി സന്ദ​ർശിച്ചു.

നോര്‍ക്ക അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ട മരിച്ച 23 മലയാളികളുടെ പേര് വിവരങ്ങള്‍ 


1. തോമസ് ചിറയിൽ ഉമ്മൻ - തിരുവല്ല, പത്തനംതിട്ട
2. അനീഷ് കുമാർ - കടലായി, കണ്ണൂർ
3. ഷമീർ ഉമ്മറുദ്ദീൻ - ശൂരനാട്, കൊല്ലം.
4. മാത്യു തോമസ് - ചെങ്ങന്നൂർ, ആലപ്പുഴ
5. അരുൺ ബാബു - നെടുമങ്ങാട്, തിരു
6. കേളു പൊൻമലേരി - തൃക്കരിപ്പൂർ, കാസർകോഡ്
7. സാജു വർഗീസ് - കോന്നി, പത്തനംതിട്ട
8. രഞ്ജിത്ത് -ചേർക്കള, കാസർകോട്
9. ആകാശ് ശശിധരൻ നായർ - പന്തളം, പത്തനംതിട്ട
10. ഷിബു വർഗ്ഗീസ്- പായിപാട്, കോട്ടയം.
11. നൂഹ് - തിരൂർ, മലപ്പുറം.
12. ബാഹുലേയൻ - പുലമന്തോൾ, മലപ്പുറം.
13. സ്റ്റെഫിന് എബ്രഹാം സാബു - പാമ്പാടി, കോട്ടയം.
14. സാജൻ ജോർജ്ജ് - കരവല്ലൂർ, കൊല്ലം.
15. മുരളീധരൻ നായർ- മല്ലശ്ശേരി, പത്തനംതിട്ട.
16. ലൂക്കോസ് - ആദിച്ചനല്ലൂർ, കൊല്ലം.
17. ശ്രീഹരി പ്രദീപ് - ചങ്ങനാശ്ശേരി, കോട്ടയം.
18. ശ്രീജേഷ് തങ്കപ്പൻ നായർ - ഇടവ, തിരുവനന്തപുരം.
19. ബിനോയ് തോമസ്- ചിറ്റാറ്റുകര, തൃശൂർ.
20. നിതിൻ - വയക്കര, കണ്ണൂർ.
21. സുമേഷ് സുന്ദരൻ പിള്ള- പെരിനാട്, കൊല്ലം.
22. വിശ്വാസ് കൃഷ്ണൻ - തലശ്ശേരി, കണ്ണൂർ.
23. സിബിൻ എബ്രഹാം- മല്ലപ്പള്ളി, പത്തനംതിട്ട.


Kuwait fire accident latest updates The Air Force plane has left for Kuwait and the bodies will be brought to Kochi airport tomorrow morning
Previous Post Next Post

RECENT NEWS