![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg4f-NUScW_4Dvt-A8O8JdJ3_yLlGdBUPxDC_gLtA83FTQyJwo4mnGMr2OeDtQm2UbmWUDs9WhdVG7iM_FHLnQMMkCqwYNB7yJbJeMAnffDzVa0uALYJottn-koMMxt0jccMhQvhoTCU2Amy1glNz84ZuAM06QJokud6lVrUnZGld74fDH5JaJw0duV/s1600/24%20vartha%2016x9_091516%20%285%29.webp)
കോഴിക്കോട്: ട്രെയിനിനുള്ളിൽ തീ കത്തിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. മാഹാരാഷ്ട്രക്കാരനായ 20 വയസുകാരനാണ് കോഴിക്കോട് പിടിയിലായത്. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് സംശയമുണ്ട്. കണ്ണൂർ എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിൽ കൊയിലാണ്ടി കഴിഞ്ഞായിരുന്നു സംഭവം. യാത്രക്കാർ പിടികൂടി അക്രമിയെ ആർ.പി.എഫിന് കൈമാറുകയായിരുന്നു.
നേരത്തെ, കോഴിക്കോടും, കണ്ണൂരും ട്രെയിനിന് തീവെച്ചിരുന്നു. കോഴിക്കോട് എലത്തൂരിൽ ട്രെയിനിന് തീവെച്ച ഷാരൂഖ് സെയ്ഫി നിലവിൽ ജയിലിലാണ്. അതേസമയം, കണ്ണൂരിൽ ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടിവ് ട്രെയിനിൽ തീ വെച്ചത് പൊലീസ് കസ്റ്റഡിയിലുള്ള പ്രതി തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നാൽപ്പത് വയസ് പ്രായമുള്ള പ്രസൂൺ ജിത് സിക്ദർ എന്ന ബംഗാൾ സ്വദേശിയാണ് കൃത്യം നടത്തിയതെന്ന് ഉത്തര മേഖല ഐ ജി നീരജ് കുമാർ ഗുപ്ത വിശദീകരിച്ചു.
കൊൽക്കത്തിൽ വെയിറ്ററായി ജോലി ചെയ്തിരുന്ന ഇയാൾ കുറച്ച് നാൾ മുമ്പാണ് കേരളത്തിലേക്ക് എത്തിയത്. പശ്ചിമ ബംഗാൾ സ്വദേശിയായ ഇയാൾ മൂന്ന് ദിവസം മുമ്പാണ് തലശ്ശേരിയിൽ നിന്നും കാൽനടയായി കണ്ണൂരിലേക്ക് എത്തിയത്. ഭിക്ഷയെടുക്കാൻ അനുവദിക്കാത്തതിലെ പ്രകോപനത്തെ തുടര്‍ന്നാണ് തീവെച്ചതെന്നാണ് പ്രതി മൊഴി നൽകിയത്. ഭിക്ഷയെടുക്കാൻ അനുവദിക്കാത്തതിനാൽ ഇയാളുടെ കയ്യിൽ പണമുണ്ടായിരുന്നില്ല. ഇതിൽ പ്രതി മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്നും ഇതാണ് കൃത്യത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്.
an attempt was made to set fire to the train at koilandi a native of maharashtra was arrested