മലപ്പുറത്ത് പതിനേഴുകാരന് ടൂവീലർ കൊടുത്തു, ചേട്ടൻമാർക്ക് വല്യ പൊല്ലാപ്പായി! പിഴയും ശിക്ഷയും ചില്ലറയല്ല



മലപ്പുറം: പതിനേഴുകാരനായ അനിയൻമാർക്ക് സ്‌കൂട്ടർ ഓടിക്കാൻ നൽകിയ മലപ്പുറത്തെ രണ്ട് ജ്യേഷ്ഠന്മാർ വെട്ടിലായി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ചേട്ടന്മാർക്ക് കിട്ടിയത് ചില്ലറ പണിയല്ല. വെങ്ങാലൂർ കടവത്ത് തളികപ്പറമ്പിൽ മുഹമ്മദ് ഷഫീഖ് (23), കല്പകഞ്ചേരി പാറമ്മലങ്ങാടി കാരാട്ട് വീട്ടിൽ മുഹമ്മദ് ഫസൽ യാസീൻ (22) എന്നിവരാണ് തങ്ങളുടെ ഇളയ സഹോദരന്മാർക്ക് പൊതുനിരത്തിൽ സ്‌കൂട്ടർ ഓടിക്കാൻ നൽകി പുലിവാല് പിടിച്ചത്. പുത്തനങ്ങാടി - തുവ്വക്കാട് പബ്ലിക് റോഡിൽ സ്‌കൂട്ടർ ഓടിച്ചതിന് ഒരാൾ പിടിയിലായപ്പോൾ രണ്ടാമൻ പിടിയിലായത് കടുങ്ങാത്തുകുണ്ട് - പാറമ്മലങ്ങാടി റോഡിൽ വെച്ചാണ്.
കൽപ്പകഞ്ചേരി എസ് ഐ കെ എം സൈമൺ ആണ് അനിയൻ സ്കൂട്ടർ ഓടിച്ചതിന് മുഹമ്മദ് ഷഫീഖിനെ അറസ്റ്റ് ചെയ്തത്. മറ്റൊരു എസ് ഐ ആയി സി രവിയാണ് മുഹമ്മദ് ഫസൽ യാസീനെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മാർച്ച് 21നാണ് ഇരുവരും പിടിയിലായത്.  കുട്ടികളെ കാര്യം പറഞ്ഞ് മനസ്സിലാക്കി പൊലീസ് വീട്ടിലേക്കയച്ചുവെങ്കിലും വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.

ആർ സി ഉടമകളായ സഹോദരങ്ങളെ വിളിച്ചു വരുത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി കേസ്സ് രജിസ്റ്റർ ചെയ്തത്. രണ്ടുപേർക്കും 30250 രൂപ വീതം പിഴയും കോടതി പിരിയും വരെ തടവുമാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധിച്ച ശിക്ഷ. പിഴയടക്കാത്ത പക്ഷം ഒരു മാസത്തെ തടവ് അനുഭവിക്കണമെന്ന് മജിസ്ട്രേറ്റ് എ എം അഷ്റഫ് ഉത്തരവിട്ടെങ്കിലും ഇരുവരും കോടതിയിൽ പിഴസംഖ്യ കെട്ടി അഞ്ചു മണിക്ക് ശേഷം വീട്ടിലേക്ക് തിരിക്കുകയായിരുന്നു.

സമാനമായ രണ്ടു കേസുകളിൽ ഇതേ ശിക്ഷ മറ്റ് രണ്ട് ആർ സി ഉടമകൾക്കും ലഭിച്ചിരുന്നു. കൊണ്ടോട്ടി പൊലീസ് ചാർജ്ജ് ചെയ്ത കേസിൽ മലപ്പുറം ഒഴുകൂർ വളവിൽ പനങ്ങാട് വീട്ടിൽ എ ഫൈസൽ (36) നും കല്പകഞ്ചേരി പൊലീസ് ചാർജ്ജ് ചെയ്ത കേസിൽ അനന്താവൂർ ചോലക്കൽ മുഹമ്മദ് കുട്ടി (40) എന്നിവർക്കുമാണ് ശിക്ഷ ലഭിച്ചത്. ഇരുവരും പിഴയടച്ചു.  ഇക്കഴിഞ്ഞ എട്ടിന് കീഴിശ്ശേരിയിൽ വെച്ചും മാർച്ച് 22 ന് പട്ടർനടക്കാവിൽ വെച്ചുമാണ് 17 വയസുള്ളവർ ഓടിച്ച ഇരുചക്ര വാഹനങ്ങൾ പൊലീസ് പിടികൂടിയത്. ഇതിനെ തുടർന്നാണ് ഫൈസലിനും മുഹമ്മദ് കുട്ടിക്കും ശിക്ഷ ലഭിച്ചത്.

Kerala MVD heavy fine to 17 year old scooter riding case
Previous Post Next Post

RECENT NEWS