കളമശ്ശേരി സ്ഫോടനം; മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു



കൊച്ചി: കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്‍ററിലുണ്ടായ സ്ഫോടനത്തില്‍ മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60) ആണ് മരിച്ചത്. ഇവരുടെ ബന്ധുവെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. യഹോവയുടെ സാക്ഷികളുടെ കണ്‍വെന്‍ഷനിടെ രാവിലെ 9.40ഓടെ ഉണ്ടായ സ്ഫോടനത്തില്‍ ആദ്യം മരിച്ച സ്ത്രീയെ ആണ് തിരിച്ചറിഞ്ഞത്. വൈകിട്ടോടെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തൊടുപഴ സ്വദേശിയായ കുമാരിയും (53) മരിച്ചിരുന്നു. ഇവരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നെങ്കിലും രാവിലെ മരിച്ച സ്ത്രീയെ തിരിച്ചറിയാനായിരുന്നില്ല.


Read also

ലയോണയെ കാണാത്തതിനെതുടര്‍ന്ന് ബന്ധു പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നാണ് രാത്രി വൈകി മൃതദേഹം തിരിച്ചറിഞ്ഞത്. ലയോണ ഒറ്റക്കാണ് കണ്‍വെന്‍ഷനെത്തിയത്. ഇവരുടെ കയ്യിലുണ്ടായിരുന്ന മോതിരം കണ്ടാണ് ബന്ധു തിരിച്ചറിഞ്ഞത്. വിദേശത്തുള്ള മകള്‍ നാളെ എത്തിയശേഷം മൃതദേഹം തിരിച്ചറിയണം. ഇതിനുശേഷം മാത്രമെ മൃതദേഹം വിട്ടുകൊടുക്കുന്ന നടപടി ഉള്‍പ്പെടെ സ്വീകരിക്കുകയുള്ളു. അടുത്ത ബന്ധുക്കള്‍ സ്ഥലത്ത് ഇല്ലാത്തതാണ് മൃതദേഹം തിരിച്ചറിയാന്‍ വൈകിയത്.  

കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്ററിന്റെ അകത്താണ് ഇന്ന് രാവിലെ 9.40ഓടെ സ്ഫോടനം നടന്നത്. സംഭവത്തില്‍ പ്രതിയായ എറണാകുളം കവടന്ത്ര സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. ഇയാള്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇതിനിടെ, സ്ഫോടനം നടന്ന കണ്‍വെന്‍ഷന്‍ സെന്‍ററില്‍ എന്‍ഐഎ, എന്‍എസ്ജി അന്വേഷണ സംഘങ്ങളുടെ സംയുക്ത പരിശോധന ആരംഭിച്ചു. രാത്രിയോടെയാണ് ദില്ലിയില്‍നിന്നും അന്വേഷണ സംഘാംഗങ്ങള്‍ കൊച്ചിയിലെത്തി പരിശോധന തുടങ്ങിയത്. സ്ഫോടനം നടന്ന ഹാളില്‍ വിശദമായ പരിശോധനയാണ് സംഘം നടത്തുന്നത്.


പൊട്ടിത്തെറിച്ചത് ഐഇഡി ബോംബാണെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു. ഇന്ന് രാവിലെ യഹോവയുടെ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ രണ്ടു പേരാണ് മരിച്ചത്. 41പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. അതേസമയം, സംഭവത്തില്‍ പൊലീസില്‍ കീഴടങ്ങിയ പ്രതി എറണാകുളം കടവന്ത്ര സ്വദേശി ഡൊമിനിക് മാര്‍ട്ടിനില്‍നിന്ന് നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചു. നിലവില്‍ സംസ്ഥാന പൊലീസാണ് കേസില്‍ വിശദമായ അന്വേഷണം നടത്തുന്നത്. ഡൊമിനിക് മാര്‍ട്ടിന്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. കസ്റ്റഡിയിലുള്ള ഡൊമിനിക് മാര്‍ട്ടിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ചോദ്യം ചെയ്യലിനിടെ മാര്‍ട്ടിന്‍ ഡൊമിനിക്കില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. സ്ഫോടനം നടത്തുന്നത് കണ്ടുപഠിച്ചത് യൂട്യൂബ് വഴിയാണെന്ന് ഡൊമിനിക് മൊഴി നല്‍കി.


Kalamassery blast; The dead woman was identified
Previous Post Next Post

RECENT NEWS