![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUjnUhOuHJZdrHbUjivp9LpnQaxSrWsQilAf26FeHaZfBG10dvcEi4rGGq5qkiFZM3fqOpIwPfa4M5VGNg3-qwznIlIjebOxyU0JRaQ7eG9I8GThlqT6yZDMwNen29jZzlpPYl2T5npwmw9V3F5dHuhK2bN4s8af_6oKv20fplrVrbJEvApMZ2dNQWl7M/s1600/weather%20jagratha.webp)
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ മഴ മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്. ഈ ജില്ലകളിൽ 51 മില്ലി മീറ്റർ മുതൽ 75 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. എന്നാൽ നവംബർ ഒന്ന്, രണ്ട് തീയ്യതികളിൽ കാര്യമായ മഴ മുന്നറിയിപ്പുകളിൽ ഇല്ല. ഒരു ജില്ലയിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടില്ല.
എന്നാൽ വെള്ളിയാഴ്ച 9 ജില്ലകളിലും ശനിയാഴ്ച 11 ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ വരും മണിക്കൂറുകളിൽ അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഈ കാലാവസ്ഥാ പ്രവചനത്തെ സ്വാധീനിച്ചേക്കും.
കോമോറിൻ മേഖലയ്ക്കും ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായി ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കാറ്റ് തെക്കേ ഇന്ത്യയിലേക്ക് ശക്തമായി വീശും. ഇത് വെള്ളിയാഴ്ചയോടെ കേരളത്തിൽ മഴ ശക്തമാകാൻ കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.