ഇന്ത്യയുടെ ‘ഗഗനചാരികളെ’ അവതരിപ്പിച്ച് പ്രധാനമന്ത്രി; നാലംഗസംഘത്തിൽ മലയാളി പ്രശാന്ത് ബി.നായരും



തിരുവനന്തപുരം ∙ ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗൻയാൻ’  യാത്രികരാകാൻ പരിശീലനം നടത്തുന്ന നാലംഗ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി  അവതരിപ്പിച്ചു. എയർഫോഴ്സിലെ ഗ്രൂപ്പ് ക്യാപ്റ്റൻമാരായ മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത് കൃഷ്ണൻ, അംഗത് പ്രതാപ്, വിങ് കമാൻഡർ ശുഭാൻശു ശുക്ല എന്നിവരെയാണ് വിക്രം സാരാഭായ് സ്പേസ് സെന്ററിൽ നടന്ന ചടങ്ങിൽ വേദിയിലെത്തിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ടെസ്റ്റ് പൈലറ്റുമാർ ഒന്നരവർഷം റഷ്യയിൽ പരിശീലനം നടത്തിയിരുന്നു. ബെംഗളൂരുവിലെഹ്യൂമൻ സ്പേസ് സെന്ററിലും പരിശീലനം നടത്തി.
 പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത്, നാഷനൽ ഡിഫൻസ് അക്കാദമിയിലെ (എൻഡിഎ) പഠനശേഷം 1999 ജൂണിലാണും സേനയിൽ ചേർന്നത്. സുഖോയ് യുദ്ധവിമാന പൈലറ്റാണ്. യാത്രികരുടെ കുടുംബവും ചടങ്ങിൽ പങ്കെടുത്തു. അതേസമയം, വിഎസ്‌എസ്‌സിയിലെ മൂന്നു പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇനിയും നമ്മൾ ചന്ദ്രനിലേക്ക് പോകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചന്ദ്രനിൽനിന്ന് സാംപിളുകൾശേഖരിച്ച് ഭൂമിയിലേക്ക് വരും. 2035ൽ ഇന്ത്യയുടെ സ്പേയ്സ് സ്റ്റേഷൻ ഉണ്ടാകും. ഭാരതത്തിന്റെ സ്വന്തം റോക്കറ്റിൽ ഭാരതീയർ ചന്ദ്രന്റെ മണ്ണിലിറങ്ങുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

രാവിലെ 11 മണിയോടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.  വിഎസ്‌എസ്‌സിയിലെ ചടങ്ങുകൾക്കു ശേഷം  സെൻട്രൽ സ്റ്റേഡിയത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപനച്ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഉച്ചയ്ക്ക് 1.20ന് പ്രധാനമന്ത്രി തിരുവനന്തപുരത്തുനിന്ന് തമിഴ്നാട്ടിലേക്കു പോകും. നാളെ ഉച്ചയ്ക്ക് 1.10ന് തിരിച്ചെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 1.15ന് മഹാരാഷ്ട്രയിലേക്കു പോകും. 
Previous Post Next Post

RECENT NEWS